പിണ്ടർ
From Wikipedia, the free encyclopedia
പുരാതന ഗ്രീസിലെ ഒൻപതു ഗാനകവികളിൽ ഒരാളായിരുന്നു പിണ്ടർ (ജനനം ഏകദേശം ക്രി.മു. 522; മരണം: ക്രി.മു. 443-നടുത്ത്). നവകവികളിൽ പിണ്ടറിന്റെ കവിതകളാണ് ഏറ്റവും മെച്ചപ്പെട്ട പരിരക്ഷയിൽ നിലവിലുള്ളത്. ഭാവനയുടെ പ്രൗഢി, ചിന്തയുടേയും ബിംബങ്ങളുടേയും സൗന്ദര്യം, ഭാഷയുടേയും ആശയങ്ങളുടേയും പ്രവാഹം, വാഗ്ചാതുരിയുടെ തീവ്രത എന്നിവ നവകവികളിൽ പിണ്ടറിനെ പ്രഥമസ്ഥാനിയാക്കിയെന്ന് ക്രി.വ. ഒന്നാം നൂറ്റാണ്ടിലെ റോമൻ പ്രസംഗകൻ ക്വിന്റിലിയൻ കരുതി.[1]
ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) (നവംബർ 2010) |
എന്നാൽ പിണ്ടറിന്റെ കവിതകളുടെ ജനപ്രീതിയെക്കുറിച്ച് സന്ദേഹങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. "ഉദാത്തമായ പാണ്ഡിത്യത്തോടു മുഖം തിരിച്ചു നിന്ന ആൾക്കൂട്ടം, പിണ്ടറിന്റെ കവിതകളെ വിസ്മരിച്ചു കഴിഞ്ഞു" എന്നു അദ്ദേഹത്തിനു തൊട്ടുപിന്നാലെയുള്ള കാലത്ത് ആഥൻസിൽ ജീവിച്ചിരുന്ന ഹാസ്യനാടകകൃത്ത് യൂപ്പോലിസ് കരുതി.[2]
പിണ്ടറിന്റെ പാണ്ഡിത്യത്തിന്റെ ഔന്നത്യം ആധുനികകാലത്തും, ചുരുങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ, വായനക്കാരെ അകറ്റിനിർത്തി. 1896-ൽ പിണ്ഡറിന്റെ പ്രതിദ്വന്ദി ബാക്കിലൈഡിസിന്റെ കവിതകളിൽ ചിലതു കണ്ടുകിട്ടിയത് ഈ അവസ്ഥയ്ക്കു മാറ്റം വരുത്തി. പിണ്ടറിന്റെ ജയകീർത്തനങ്ങളിൽ 'കിറുക്കുകൾ' പോലെ കാണപ്പെട്ട ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ കവിതയുടെ മാത്രം സ്വഭാവമായിരിക്കാതെ അക്കാലത്തെ കവിതകളുടെ വർഗ്ഗസ്വഭാവമായിരുന്നെന്ന തിരിച്ചറിവിന് ബാക്കിലൈഡിസുമായുള്ള താരതമ്യം അവസരമൊരുക്കി. അന്നു മുതൽ, പിണ്ടറിന്റെ കവിതയുടെ ഉജ്ജ്വലത തിരിച്ചറിയപ്പെട്ടു തുടങ്ങി. എന്നാൽ ആ രചനകളുടെ പല സവിശേഷതകളും അലസവായനക്കൊരുങ്ങുന്നവരെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും നിലനിൽക്കുന്നതിനാൽ, അധികം വായിക്കപ്പെടാതെ ഏറെ ആരാധിക്കപ്പെടുന്ന കവി എന്ന നിലയാണ് പിണ്ടറിന് ഇപ്പോഴും ഉള്ളത്.[3]
കവിതയുടെ സ്വഭാവം കവിയുടെ ധർമ്മം എന്നിവയെക്കുറിച്ചു സമഗ്രമായ നിരീക്ഷണങ്ങൾ നടത്തുന്ന ആദ്യത്തെ ഗ്രീക്കു കവി പിണ്ടറാണ്. [4] പൗരാണികയുഗത്തിലെ മറ്റു കവികളെപ്പോലെ അദ്ദേഹവും ജീവിതത്തിന്റെ ചഞ്ചലസ്വഭാവത്തെക്കുറിച്ചുള്ള അഗാധമായ ബോധം പ്രകടിപ്പിച്ചു. എന്നാൽ ദൈവപ്രീതിയിൽ മനുഷ്യന് സാധിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ഇതിനൊപ്പം ഉണ്ടായിരുന്ന ബോധം അദ്ദേഹത്തെ ഇതരകവികളിൽ നിന്നു മാറ്റി നിർത്തി. ജയകീർത്തനങ്ങളിൽ ഒന്നിന്റെ സമാപനഭാഗത്തുള്ള ഈ വരികൾ പിണ്ടറിന്റെ കവിതയുടെ ഈ സ്വഭാവത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണമാണ്:[5]
- ഒരുദിവസത്തേക്കുള്ള സൃഷ്ടി! മനുഷ്യൻ എന്താണ്?
- അവൻ എന്താണല്ലാത്തത്? ഒരു നിഴലിന്റെ സ്വപ്നമാണ്
- നമ്മുടെ മർത്ത്യാവസ്ഥ. എന്നാൽ മനുഷ്യനിലേയ്ക്ക്-
- സ്വർഗ്ഗസമൃദ്ധിയുടെ തരി ഒളിവീശുമ്പോൾ ,
- മഹിമയുടെ പ്രഭ അവനിൽ കുടിയിരുന്ന്.
- ആ ദിനങ്ങളെ അനുഗൃഹീതമാക്കുന്നു. (Pythian 8)[6][7]
പുരാതന ഗ്രീസിൽ ക്ലാസ്സിക്കൽ യുഗത്തിന്റെ ഉദയകാലത്ത് നിലനിന്നിരുന്ന വിശ്വാസങ്ങളും മൂല്യങ്ങളും പിണ്ടറിന്റെ കവിതയിൽ പ്രതിഭലിച്ചു.[8]