വൈദ്യുതക്കസേര
From Wikipedia, the free encyclopedia
വൈദ്യുതക്കസേര എന്ന സംവിധാനമാണ് വൈദ്യുതാഘാതമേൽപ്പിച്ച് വധശിക്ഷനടപ്പാക്കുന്നതിനുപയോഗിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലാണ് ഇതിന്റെ ഉദ്ഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ പ്രത്യേകം തയ്യാറാക്കിയ മരക്കസേരയിൽ ബന്ധിച്ചശേഷം ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകളിലൂടെ വൈദ്യുതി പായിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. ഈ ശിക്ഷാ മാർഗ്ഗത്തിന്റെ സൃഷ്ടി നടത്തിയത് തോമസ് ആൽവ എഡിസന്റെ ജോലിക്കാരാണ്. അമേരിക്കൻ ഐക്യനാടുകളിലും,[1] കുറച്ചു പതിറ്റാണ്ടുകൾ ഫിലിപ്പീൻസിലും ഈ മാർഗ്ഗം ഉപയോഗിക്കപ്പെട്ടിരുന്നു (ഫിലിപ്പീൻസിൽ വൈദ്യുതക്കസേര ആദ്യമായി ഉപയോഗിച്ചത് 1924-ലും അവസാനമായി ഉപയോഗിച്ചത് 1976-ലുമായിരുന്നു).
ആളെ കസേരയിൽ ബന്ധിച്ച ശേഷം പല സൈക്കിൾ ആൾട്ടർനേറ്റിംഗ് കരണ്ട് ശരീരത്തിലൂടെ കടത്തിവിടുകയാണ് ചെയ്യുക. തലച്ചോറുൾപ്പെടെയുള്ള ആന്തരാവയവങ്ങൾക്ക് തകരാറുണ്ടായാണ് മരണം സംഭവിക്കുന്നത്. ആദ്യ ഷോക്ക് ഉടനടി അബോധാവസ്ഥയും മസ്തിഷ്കമരണവും നടക്കണം എന്ന ഉദ്ദേശത്തിലാണ് ക്രമീകരിക്കപ്പെട്ടത് [അവലംബം ആവശ്യമാണ്]. രണ്ടാമത്തെ ഷോക്ക് ആന്തരാവയവങ്ങൾക്ക് മാരകമായ തകരാറുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഹൃദയത്തിന്റെ അമിതമായ വൈദ്യുത ഉത്തേജനത്താലാണ് സാധാരണ മരണമുണ്ടാകുക. .
അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യുതക്കസേര മരണശിക്ഷയുടെ ഒരു പ്രതീകമായി മാറിയിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗം വിഷം കുത്തിവച്ചുള്ള മരണശിക്ഷയുടെ ആവിർഭാവത്തോടെ ക്ഷയിക്കാൻ തുടങ്ങി. കൂടുതൽ മനുഷ്യത്വപരമായ ശിക്ഷയാണ് വിഷം കുത്തിവയ്ക്കലെന്നാണ് പൊതു വിശ്വാസം. കുറച്ച് അമേരിക്കൻ സംസ്ഥാനങ്ങൾ വൈദ്യുതക്കസേര വധശിക്ഷാമാർഗ്ഗമായി നിലനിർത്തിയിട്ടുണ്ടെങ്കിലും ഇന്ന് ശിക്ഷ വിധിക്കപ്പെട്ടയാൾക്ക് വിഷം കുത്തിവയ്ക്കുന്നതിനു പകരം തിരഞ്ഞെടുക്കാവുന്ന ഒരു ദ്വിതീയ മാർഗ്ഗമായി മാത്രമാണ് മിക്കയിടങ്ങളിലും ഇതിന്റെ സ്ഥാനം. 2010-ൽ വൈദ്യുതക്കസേര ശിക്ഷാമാർഗ്ഗമായി തിരഞ്ഞെടുക്കാമായിരുന്ന സംസ്ഥാനങ്ങൾ അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, വിർജീനിയ എന്നിവയാണ്.[2] ഇവ വിഷം കുത്തിവയ്ക്കുന്ന രീതി തിരഞ്ഞെടുക്കാനും കുറ്റവാളിക്ക് അവസരം നൽകുന്നുണ്ട്. കെന്റക്കി, ടെന്നസി എന്നിവിടങ്ങളിൽ 1998-ൻ മുൻപ് ചെയ്ത വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളിലോ ഈ ശിക്ഷാരീതി തിരഞ്ഞെടുക്കുന്നവരിലോ മാത്രമേ വൈദ്യുതക്കസേര ഉപയോഗിക്കാവൂ (മറ്റുള്ളവരെ വിഷം കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്). ആവശ്യം വന്നാൽ (മറ്റ് ശിക്ഷാ മാർഗ്ഗങ്ങൽ ഭരണഘടനാ വിരുദ്ധമായി വിധിക്കപ്പെട്ടാൽ) ഉപയോഗിക്കാവുന്ന ഒരു ശിക്ഷാ ഉപാധിയായി അർക്കൻസാസ്, ഓക്ലഹോമ എന്നിവിടങ്ങളിൽ വൈദ്യുതക്കസേര നിയമവ്യവസ്ഥയിൽ നിലനിർത്തപ്പെട്ടിട്ടുണ്ട്. വെർമോണ്ട് സംസ്ഥാനത്തിൽ ഇതു മാത്രമാണ് ശിക്ഷാമാർഗ്ഗമെങ്കിലും അവിടെ രാജ്യദ്രോഹം മാത്രമാണ് വധശിക്ഷയർഹിക്കുന്ന കറ്റം. 2008 ഫെബ്രുവരി 8-ന് നെബ്രാസ്ക സുപ്രീം കോടതി വൈദ്യുതക്കസേര ഉപയോഗിച്ചുള്ള വധശിക്ഷ സംസ്ഥാന ഭരണഘടനയനുസരിച്ച് ക്രൂരവും അസാധാരണവുമായ ശിക്ഷാരീതിയായതുകൊണ്ട് നടത്താൻ പാടില്ല എന്നു വിധിച്ചു. ഇതു മൂലം വധശിക്ഷകൾ നെബ്രാസ്കയിൽ (വൈദ്യുതക്കസേര മാത്രമാണ് ഇവിടുത്തെ നിയമപ്രകാരം കൊലപാതകത്തിന് നൽകാവുന്ന ശിക്ഷ) തൽക്കാലം നിലച്ചിരിക്കുകയാണ്. [3]