അഡോൾഫ് ഹിറ്റ്ലറുടെ മരണം
From Wikipedia, the free encyclopedia
ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി പാർട്ടിയുടെ നേതാവുമായിരുന്ന അഡോൾഫ് ഹിറ്റ്ലർ 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു. 'നേതാവ്' എന്നർത്ഥം വരുന്ന 'ഫ്യൂറർ' (Führer) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1945 ഏപ്രിൽ 30-ന് ബെർലിനിലെ ഫ്യൂറർബങ്കർ എന്ന ഒളിത്താവളത്തിൽ വച്ച് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ഒരു തോക്കിൽ നിന്ന് വെടിയുതിർത്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.[lower-roman 1][lower-roman 2][lower-roman 3] അദ്ദേഹത്തിന്റെ കാമുകിയും ഒരു ദിവസം മാത്രം ഭാര്യയുമായിരുന്ന ഈവാ ബ്രൗണും ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്തു. സയനൈഡ് കഴിച്ചാണ് ഈവാ ബ്രൗൺ ആത്മഹത്യ ചെയ്തത്.[lower-roman 4] ഹിറ്റ്ലറുടെയും ഈവാ ബ്രൗണിന്റെയും മൃതശരീരങ്ങൾ ബങ്കറിനു പുറത്തുള്ള റെയ്ച്ച് ചാൻസലറി ഉദ്യാനത്തിൽ കൊണ്ടുവന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി അടക്കം ചെയ്തു.[1][2] ഇരുവരുടെയും കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ പല സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും 1970-ൽ ഇവ കണ്ടെടുത്ത് വീണ്ടും ദഹിപ്പിച്ചുവെന്നും ചിതാഭസ്മം പല സ്ഥലങ്ങളിലായി വിതറിയെന്നും സോവിയറ്റ് രേഖകളിൽ പറയുന്നു.[lower-roman 5][lower-roman 6]
അഡോൾഫ് ഹിറ്റ്ലറുടെ മരണത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നു. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്ന് ചിലർ വാദിക്കുന്നു.[lower-roman 7] സയനൈഡ് കഴിക്കുമ്പോൾ വെടിയുതിർത്തതാണ് ഹിറ്റ്ലറുടെ മരണകാരണമെന്ന് മറ്റുചിലരും വിശ്വസിക്കുന്നു.[lower-roman 8] എന്നാൽ അക്കാലത്തെ ചരിത്രകാരന്മാർ ഈ രണ്ടു വാദങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയനാണ് ഇത്തരം കഥകൾ പ്രചരിപ്പിച്ചതെന്നാണ് അവരുടെ നിഗമനം.[lower-roman 9][lower-roman 10][lower-roman 8][lower-roman 11] ഹിറ്റ്ലറുടെ വായിലൂടെ വെടിയുണ്ട കടന്നുപോയതിന്റെ ലക്ഷണങ്ങൾ മൃതശരീരത്തിലുണ്ടായിരുന്നുവെന്ന ദൃക്സാക്ഷിമൊഴിയും സത്യമല്ലെന്നു തെളിഞ്ഞിട്ടുണ്ട്.[lower-roman 12][lower-roman 13] ഹിറ്റ്ലറുടേതായി കണ്ടെടുത്ത തലയോട്ടിയുടെയും താടിയെല്ലിന്റെയും ആധികാരികത സംബന്ധിച്ചും വിവാദങ്ങളുണ്ടായിട്ടുണ്ട്.[lower-roman 14][lower-roman 15] സോവിയറ്റ് ഉദ്യോഗസ്ഥർ ദീർഘകാലം ഹിറ്റ്ലറുടേതെന്നു വിശ്വസിച്ചുവന്നിരുന്ന തലയോട് 2009-ൽ ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. അമേരിക്കൻ ഗവേഷകർ നടത്തിയ ഡി.എൻ.എ. പരിശോധനയിൽ ഈ തലയോട് ഹിറ്റ്ലറുടേതല്ല എന്നും ഇതൊരു നാൽപ്പതു വയസ്സിൽ താഴെയുള്ള സ്ത്രീയുടേതാണെന്നും തെളിയുകയുണ്ടായി.[3] ഹിറ്റ്ലറുടേതായി കണ്ടെടുത്ത താടിയെല്ല് ഇതുവരെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല.[4][lower-roman 16]