കനോസാ നടത്തം
From Wikipedia, the free encyclopedia
വിശുദ്ധ റോമാസമ്രാട്ടായിരുന്ന ഹെൻറി നാലാമന് ക്രി.വ. 1077 ജനുവരി മാസത്തിൽ, ജർമ്മനിയിലെ സ്പേയർ നഗരത്തിൽ നിന്ന് വടക്കൻ ഇറ്റലിയിൽ കനോസായിലെ കോട്ട വരെ ചെയ്യേണ്ടി വന്ന വന്ന യാത്രയും അതുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുമാണ് കനോസ നടത്തം(Walk to Canossa) അല്ലെങ്കിൽ കനോസാവഴി എന്നറിയപ്പെടുന്നത്. ഹിൽഡെബ്രാൻഡ് എന്നു കൂടി അറിയപ്പെട്ട ഗ്രിഗോരിയോസ് ഏഴാമൻ മാർപ്പാപ്പയും സമ്രാട്ടുമായി, ഇരുവരുടേയും അധികാരസീമകളെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഹെൻറി നാലാമന് അപമാനകരമായ ഈ നടത്തത്തിൽ ഏർപ്പെടേണ്ടി വന്നത്. മനസ്താപിയുടെ ചമയങ്ങളിൽ നഗ്നപാദനായി ആൽപ്സ് പർവതം താണ്ടി, മാർപ്പാപ്പ താവളമടിച്ചിരുന്ന കനോസയിലെ കോട്ടവാതിൽക്കലെത്തിയ സമ്രാട്ടിന് വാതിൽ തുറന്നുകിട്ടിയത് മഞ്ഞിനു മുകളിൽ മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ്.[1][2]
യൂറോപ്യൻ ചരിത്രത്തിൽ രാഷ്ട്രീയാധികാരവും ക്രിസ്തുമതനേതൃത്വവുമായുള്ള ബന്ധത്തിന്റെ വികാസത്തിൽ ഒരു നിർണ്ണായക സംഭവമായി ഹെൻറി നാലാമന്റെ കനോസ നടത്തം കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയുടെ ഏകീകരണത്തിനു മുൻകൈയ്യെടുത്ത് ആധുനികജർമ്മൻ രാഷ്ട്രത്തിന്റെ സ്രഷ്ടാവായിത്തീർന്ന ഓട്ടോ വോൺ ബിസ്മാർക്ക് കത്തോലിക്കാസഭയുമായുള്ള തർക്കത്തിനിടെ, "നാം ശരീരം കൊണ്ടോ മനസ്സു കൊണ്ടോ കനോസായിലേക്കു നടക്കില്ല" എന്നു ദേശവാസികൾക്കു ഉറപ്പു നൽകിയത്, ഹെൻറിയുടെ കനോസാ നടത്തം ഉണർത്തുന്ന സ്മരണകളേയും ആധുനിക കാലത്തു പോലും അതിനുള്ള പ്രതീകാത്മക പ്രസക്തിയേയും ഉദാഹരിക്കുന്നു.[3]