മത്സ്യം (അവതാരം)
മഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നാമത്തെ അവതാരം / From Wikipedia, the free encyclopedia
ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.[1]
മത്സ്യം | |
---|---|
ദേവനാഗരി | मत्स्य |
Sanskrit Transliteration | मत्स्य |
Affiliation | മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്ന്. |
ഗ്രഹം | കേതു |
ആയുധം | സുദർശന ചക്രം , കൗമോദകി , പാഞ്ചജന്യം , താമര |
ജീവിത പങ്കാളി | ലക്ഷ്മീ ദേവി |
മത്സ്യത്തെക്കുറിച്ചുള്ള ആദ്യ വിവരണം ശതപഥ ബ്രാഹ്മണത്തിലാണ് കാണപ്പെടുന്നത്, എന്നാൽ അതിൽ മത്സ്യം ഏതെങ്കിലും പ്രത്യേക ദേവതയുമായി ബന്ധപ്പെട്ടിട്ടില്ല. പിന്നീട് മത്സ്യാവതാരം ബ്രഹ്മാവിന്റേതായി കണക്കാക്കുകയും എന്നാൽ അതിനും ശേഷം വിഷ്ണുവിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തിരിക്കുന്നു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. [2] മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു . മത്സ്യാവതാര കഥ ഭംഗ്യന്തരേണ വിശുദ്ധബൈബിളിലും കാണുന്നു . ബൈബിളിൽ യോനാ പ്രവാചകനെ തിമിംഗിലം വിഴുങ്ങിയ കഥയിലും പ്രളയത്തെക്കുറിച്ച് സൂചിപ്പിക്കുന്നു . ബൈബിളിൽ മാത്രമല്ല, ഖുർആനിലും നൂഹ് നബിയോട് പ്രളയം വരുന്നതായിട്ടും ഉടൻ തന്റെ അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെടാൻ കൽപിക്കുന്നുണ്ട്. അതേ പോലെ , തിമിംഗിലത്തിന്റെ വയറ്റിൽ പെട്ട യൂനുസ് നബിയുടെ കഥയും ഖുർആനിൽ പറയപ്പെടുന്നു.