റഷ്യൻ സാമ്രാജ്യത്തിന്റെ മദ്ധ്യേഷ്യൻ അധിനിവേശം
From Wikipedia, the free encyclopedia
പതിനേഴാം നൂറ്റാണ്ടീൽ വിവിധ ഉസ്ബെക് വംശജരായ ഖാന്മാരുടെ ഭരണത്തിൽ കീഴിലായിരുന്ന മദ്ധ്യേഷ്യ പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിൽ റഷ്യൻ സാർ സാമ്രാജ്യത്തിന്റെ ആധിപത്യത്തിലായി. അക്കാലത്തെ പ്രധാനപ്പെട്ട ഒരു വ്യാവസായിക അസംസ്കൃതവസ്തുവായ പരുത്തിയുടെ കൃഷിക്ക് അനുയോജ്യമായ മദ്ധ്യേഷ്യയിലെ ഭൂമിയും, ഇന്ത്യയിൽ താവളമുറപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ, മദ്ധ്യേഷ്യയിലേക്കുള്ള നീക്കങ്ങളുമായിരുന്നു[൧] ഈ മേഖലയിൽ ആധിപത്യമുറപ്പിക്കാൻ റഷ്യക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.
1650-ഓടെ റഷ്യൻ സാർ ചക്രവർത്തിമാർ കിഴക്ക് സൈബീരിയ മുഴുവൻ പിടിച്ചടക്കി, ശാന്തസമുദ്രത്തിന്റെ വക്കിലെത്തി. ഇതോടെ അവർ തെക്കോട്ട് മുന്നേറാനാരംഭിച്ചു. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ രണ്ടു ഘട്ടങ്ങളിലായി സാർ സാമ്രാജ്യം മദ്ധ്യേഷ്യ പൂർണ്ണമായും അധീനതയിലാക്കി. 1715 മുതൽ 1854 വരെയുള്ള ആദ്യഘട്ടത്തിൽ അവർ കസാഖ് സ്റ്റെപ്പികൾ കൈക്കലാക്കി. 1865 മുതൽ 1881 വരെയുള്ള രണ്ടാം ഘട്ടത്തിൽ മദ്ധ്യേഷ്യയിലെ മിച്ചമുള്ള പ്രദേശങ്ങൾ കൂടി റഷ്യക്കാരുടെ നിയന്ത്രണത്തിലായി.[1]
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ഉടലെടുത്ത സോവിയറ്റ് യൂനിയന്റെ ഭാഗമായി മദ്ധ്യേഷ്യ മാറി. ഇക്കാലയളവിൽ പ്രദേശം അഞ്ച് സോഷ്യലിസ്റ്റ് സോവിയറ്റ് റിപ്പബ്ലിക്കുകളായി (എസ്.എസ്.ആർ.) വിഭജിക്കപ്പെട്ടു. 1991-ൽ സോവിയറ്റ് യൂനിയൻ തകർന്നതോടെ മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകൾ സ്വതന്ത്രരാജ്യങ്ങളായി മാറി.
റഷ്യൻ ആധിപത്യം മദ്ധ്യേഷ്യക്ക് ചില ഗുണഫലങ്ങളും ചെയ്തിട്ടുണ്ട്. ഇതിൻഫലമായി മേഖലയിലെ വ്യാവസായിക-ഗതാഗതസൗകര്യങ്ങൾ വർദ്ധിച്ചു. താഷ്കന്റ് അടക്കമുള്ള നഗരങ്ങൾ മികച്ച വ്യാവസായികകേന്ദ്രങ്ങളായി മാറീ. സോവിയറ്റ് ഭരണകാലത്താകട്ടെ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിലും കുത്തനെ വർദ്ധനവുണ്ടായി.[൩]