മേരി ക്യൂറി
റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. / From Wikipedia, the free encyclopedia
അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബർ 7, 1867 - ജൂലൈ 4, 1934). പ്രധാനമായും ഇവർ ഫ്രാൻസിലാണ് പ്രവർത്തിച്ചിരുന്നത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സർവ്വകലാശാലയിലെ (ലാ സോബോൺ) ആദ്യ വനിതാ പ്രഫസറായിരുന്നു ഇവർ. മേരി സ്വന്തം നേട്ടങ്ങളുടെ പേരിൽ പാരിസിലെ പാന്തിയണിൽ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അർഹയായി.
മരിയ സ്ക്ളോഡോവ്സ്കാ-ക്യൂറി | |
---|---|
ജനനം | നവംബർ 7 1867 വാഴ്സോ, കോൺഗ്രസ്സ് പോളണ്ട് |
മരണം | 1934 ജൂലൈ 4 (64 വയസ്സ് പ്രായം) പാസ്സി, ഹൗട്ടെ-സവോയി, ഫ്രാൻസ് |
ദേശീയത | പോളിഷ്, ഫ്രഞ്ച് |
കലാലയം | സോർബോൺ, ഇ.എസ്.പി.സി.ഐ |
അറിയപ്പെടുന്നത് | റേഡിയോ ആക്റ്റിവിറ്റി |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം ഫിസിക്സ് (1903) നോബൽ സമ്മാനം രസതന്ത്രം (1911) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഊർജ്ജതന്ത്രം, രസതന്ത്രം |
സ്ഥാപനങ്ങൾ | സോർബോൺ |
ഡോക്ടർ ബിരുദ ഉപദേശകൻ | ഹെൻട്രി ബാക്വറൽ |
ഡോക്ടറൽ വിദ്യാർത്ഥികൾ | ആൻഡ്രെ ലൂയി ഡെബിയേൺ മാർഗ്വെറൈറ്റ് കാതറീൻ പേഴ്സി |
കുറിപ്പുകൾ | |
രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം ലഭിച്ചിട്ടുള്ള ഏകവ്യക്തി. പിയറി ക്യൂറിയാണ് (1895) ഭർത്താവ്; ഐറീൻ ജോളിയോട്ട്-ക്യൂറി, ഈവ് ക്യൂറീ എന്നിവരാണ് മക്കൾ. |
മരിയ സലോമിയ സ്ക്ലോഡോവ്സ്ക, Maria Salomea Skłodowska-Curie (ഉച്ചരിക്കുന്നത് [ˈmarja salɔˈmɛa skwɔˈdɔfska]) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിൻ കീഴിലായിരുന്ന പോളണ്ടിൽ (കോൺഗ്രസ്സ് പോളണ്ട്) വാഴ്സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. രഹസ്യമായി നടത്തിയിരുന്ന ഫ്ലോട്ടിംഗ് സർവ്വകലാശാലയിലാണ് ക്യൂറി പഠനമാരംഭിച്ചത്. ശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്സോയിലായിരുന്നു. 1891-ൽ 24 വയസ്സുള്ളപ്പോൾ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസിൽ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തിൽ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. 1903-ൽ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭർത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെൻട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്.
റേഡിയോ ആക്റ്റിവിറ്റി (ഈ പ്രയോഗം ക്യൂറിയുടെ സംഭാവനയാണ്) സംബന്ധിച്ച ഒരു സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്റ്റിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേർതിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളിൽ പെടുന്നു. റേഡിയോ ആക്റ്റീവ് മൂലകങ്ങൾ ഉപയോഗിച്ച് അർബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങൾ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും വാഴ്സോയിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങൾക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.
ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്സ്ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. താൻ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നൽകിയത്. ഇത് 1898-ലായിരുന്നു വേർതിരിച്ചെടുത്തത്. [a]
1934-ലാണ് മേരി ക്യൂറി മരിച്ചത്. പരീക്ഷണങ്ങളുടെ ഭാഗമായി വർഷങ്ങളോളം റേഡിയേഷൻ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയയായിരുന്നു മരണകാരണം.