സിക വൈറസ് രോഗം
From Wikipedia, the free encyclopedia
ഫ്ലാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക്ക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി (ഇംഗ്ലീഷ് : Zika Fever).[9] തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോടു സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.[10] മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട്.[11] ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ വേണ്ടി വരാറില്ല. മരണസാധ്യത തീരെയില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങൾ എന്നിവ കൊണ്ടു തന്നെ രോഗശമനമുണ്ടാകുന്നു.[12] രോഗബാധിതന്റെ കോശങ്ങൾ, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിർണ്ണയം നടത്താം. എന്നാൽ ഇത്തരം പരിശോധനകൾ ചെയ്യാനുള്ള സംവിധാനമുള്ള ലാബുകൾ ചുരുക്കമാണ്.[12]
സിക രോഗം | |
---|---|
മറ്റ് പേരുകൾ | Zika virus disease, Zika, Zika virus infection |
സികരോഗം ബാധിച്ച ഒരാളുടെ ശരീരത്തിലെ ചുവന്ന പാടുകൾ | |
ഉച്ചാരണം |
|
സ്പെഷ്യാലിറ്റി | പകർച്ചവ്യാധി |
ലക്ഷണങ്ങൾ | Fever, red eyes, joint pain, headache, maculopapular rash[1][2][3] |
സങ്കീർണത | During pregnancy can cause microcephaly, Guillain–Barré syndrome[4][5][6] |
കാലാവധി | Less than a week[2] |
കാരണങ്ങൾ | Zika virus mainly spread by mosquitoes[2] |
ഡയഗ്നോസ്റ്റിക് രീതി | Testing blood, urine, or saliva for viral RNA or blood for antibodies[1][2] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Chikungunya, malaria, dengue, leptospirosis, measles[7] |
പ്രതിരോധം | Decreasing mosquito bites, condoms[2][8] |
Treatment | Supportive care[2] |
മരണം | None during initial infection[4] |
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.[11] രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്.[11] വൈറസ് ബാധിച്ച അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം. രോഗബാധയുള്ള അമ്മമാർ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി ജനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയെ മൈക്രോസെഫാലി (Microcephaly) എന്നാണു വിശേഷിപ്പിക്കുന്നത്.[13][14] മുതിർന്നവരിൽ നാഡികളെ ബാധിക്കുന്ന ഗില്യൻ ബാരി സിൻഡ്രോം (Guillain-Barré Syndrome) എന്ന അവസ്ഥയ്ക്കും ഈ രോഗം കാരണമാകുന്നതായി സംശയിക്കുന്നു.[15] സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.[16] എന്നാൽ ഗില്യൻ ബാരി സിൻഡ്രോം ബാധിച്ചു മരണം സംഭവിച്ചിട്ടുണ്ട്.[17]
രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് കണ്ടത്തിയിട്ടില്ല. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനം രോഗത്തിനെതിരെ പ്രതിരോധമരുന്ന് വികസിപ്പിക്കുന്നതിൽ നിർണ്ണായക ഘട്ടം പൂർത്തിയാക്കിയതായി അവകാശപ്പെട്ടിരുന്നു.[15][18]
1947-ൽ ഉഗാണ്ടയിൽ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിയിരുന്ന ശാസ്ത്രജ്ഞരാണ് ആദ്യമായി രോഗത്തെ കണ്ടെത്തിയത്.[19] അവിടെയുള്ള സിക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിലാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.[20] ആദ്യമായി മനുഷ്യരിൽ രോഗബാധ സ്ഥിരീകരിച്ചത് 1954-ൽ നൈജീരിയയിലാണ്.[21] അതിനുശേഷം ആഫ്രിക്കയിലും തെക്കൻ എഷ്യയിലും ഭൂമധ്യരേഖയുടെ സമീപപ്രദേശങ്ങളിലും രോഗം എത്തിയെങ്കിലും ഗുരുതരമായ അവസ്ഥ സംജാതമായിരുന്നില്ല.[14][19] 2007-ൽ ആദ്യമായി മൈക്രോനേഷ്യയിലാണ് രോഗം വ്യാപകമായി പടർന്നത്.[11] 2014-ൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായി രോഗം തിരിച്ചറിഞ്ഞത് ബ്രസീലിലാണ്. 2015 മേയ് മാസത്തോടെ ബ്രസീലിൽ വ്യാപകമായി രോഗം പടർന്നു.[10] തുടർന്ന് വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും 23-ഓളം രാജ്യങ്ങളിൽ രോഗം വ്യാപിച്ചു. അതോടെയാണ് രോഗം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം 40 ലക്ഷം പേർ രോഗബാധയുടെ ഭീഷണിയിലായി.[22] അമേരിക്കൻ വൻകരകളിൽ നിന്നും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും രോഗം പടർന്നു.[13][22] ജനസാന്ദ്രതയും ജനനനിരക്കും കൂടുതലായ ഏഷ്യൻ രാജ്യങ്ങളിൽ രോഗം വേഗത്തിൽ പകരാൻ സാധ്യതയുണ്ട്. രോഗത്തിനെതിരെ ലോകരാജ്യങ്ങളെ സജ്ജരാക്കാനും പനി പടരുന്നതു പ്രതിരോധിക്കാനുമായി 2016 ഫെബ്രുവരി 2-ന് ലോകാരോഗ്യസംഘടന സിക രോഗത്തിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[22]